Tuesday, June 19, 2012


ഹൃദ്സപ്ന്ദനങ്ങൾ


സായാഹ്നമെഴുതും
അനുസ്വരങ്ങൾക്കപ്പുറം
മിഴിയിലൊഴുകിയ
കടലിൽ കവിതയുമായ്
ഒരു ശംഖ്


നീർത്തിയിട്ട 
അസ്തമയമെഴുതിയ
പുസ്തകത്താളിൽ 
പടർന്ന  ചായക്കൂട്ടിൽ 
പ്രഭാതത്തിൻ സ്വാഭാവികചാരുത
നഷ്ടമാക്കും വിഫലശ്രമത്തിൻ
അധികനിറങ്ങൾ


ഭൂമിയുടെ രോഷം
തീപടർത്തിയ  ശരത്ക്കാലമെഴുതിയ
കവിതയിൽ കനലുകൾ 


കടം തീർന്ന  കല്പനകൾ
ശബ്ദരഹിതം
കടമായിട്ട ചില്ലുകൂടിനു
കൊടുത്തുതീർക്കാനാവാത്ത
ഋണപാത്രം


തീർപ്പെഴുതും
വിധിന്യായത്തിനൊരു
അന്യായത്തിനധികഭാരം
എഴുതിതൂത്തെഴുതിയ
പുസ്തകത്തിനസ്വഭാവികത്വം


പെയ്തുതോരാത്ത
മഴയ്ക്കൊരു പുണ്യാഹക്കലശം
പാടത്തിനിരുവശവും ചിതറിവീഴും
ചിന്താമുദ്രകൾക്കൊരു സർഗം

No comments:

Post a Comment