Tuesday, October 9, 2012

നക്ഷത്രങ്ങളുടെ കവിത


വിശ്വസിനീയമാം
മുഖപടങ്ങൾ തുന്നിയ മുഖം

അവിശ്വസിനീതയുടെ
തീർത്തെഴുത്തുമായ്
നടന്നുനീങ്ങിയനാളിൽ
മഷിതുള്ളികൾ തീർത്തു
ചില്ലുതരികളാലൊരു
മുള്ളുവേലി

എഴുത്തക്ഷരങ്ങളിൽ
അമൃതൊഴുകുമ്പോൾ
പകയുടെ പുകയിൽ
നിഴലെഴുതിയ
അധികപർവം

ഉണർവിനുഷസ്സിൽ
വർത്തമാനകാലത്തിനൊതുകല്ലുകളിലൂടെ
മെല്ലെ മുന്നോട്ടുനീങ്ങുമ്പോൾ
മനുഷ്യത്വത്തിനു ചില്ലുകൂടുപണിത
ഒരു ശിരോപടത്തെയുപേക്ഷിച്ചു
മനസ്സ്..

വിരലിൽ തുളുമ്പിയ
കടലിൽ തീർഥയാത്രയ്ക്കൊരുങ്ങിയ
മുനമ്പിനരികിൽ
ലോകം ചുരുങ്ങിയൊരു
മണൽത്തരിയായി

കടൽചിപ്പികളിൽ കടലെഴുതിയ
കവിതകൾ തീരമേറിയ സന്ധ്യയിൽ
മൺ വിളക്കുകളുടയ്ക്കാൻ
കൽക്കെട്ടിനുപിന്നിൽ
കാത്തുനിന്നതാരോ

യുഗം തീർത്ത ഹോമകുണ്ഡത്തിൽ
പലതും കത്തിതീരുമ്പോൾ
അഗ്നിസ്ഫുലിംഗങ്ങളിലൂടെ,
വിരൽതുമ്പിലൂടെ
ഹൃദ്സ്പന്ദനങ്ങളിലേയ്ക്കൊഴുകി
നക്ഷത്രങ്ങളുടെ കവിത....

No comments:

Post a Comment