Thursday, September 5, 2013




ബദാം വൃക്ഷത്തിന്റെ ഇലകൾ 


ഇന്നലെ  പാതയോരത്ത് കൊഴിഞ്ഞുവീണ ബദാം വൃക്ഷത്തിന്റെ
ഇലകൾ കാണാനായി. അങ്ങനെയൊരു വൃക്ഷം
നഗരത്തിൻ തിരക്കിനിടയിൽ ഉണ്ടായിരുന്നു
എന്നറിഞ്ഞിരുന്നില്ല.
വർഷങ്ങൾക്ക് മുൻപ് ബദാം വൃക്ഷത്തിന്റെ ഇലകൾ
വീണുകിടന്ന വഴിയിലൂടെ നടക്കുമ്പോൾ തീരഭൂമി കാണാനായി.
തീരഭൂമി എന്ന ബുക്ക് സ്റ്റോളിൽ നിന്നും ടാഗോറിന്റെ
 മിസ്റ്റിക് കവിത വാങ്ങി. കവിതാബുക്കുകൾ ചോദിച്ചപ്പോൾ
തീരഭൂമിയുടെ  മാനേജർ ശംഖ്, സ്നേഹിച്ചുതീരാത്തവർ, അമാവാസി
എന്നിവ എടുത്തു നീട്ടി. തിരിയെ പോരുമ്പോൾ കുറെയേറെ
പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു..
പുസ്തകങ്ങൾ തുറന്നു നോക്കി.
ശംഖ് ഒരാധുനികകവിതാസമാഹാരം.
സ്നേഹിച്ചുതീരാത്തവർ ഒ എൻ വി.
പിന്നെ ടാഗോറിന്റെ മിസ്റ്റിക് കവിതകൾ..
ബദാം ഇലകൾക്കും ടാർ റോഡിനുമപ്പുറം കടലിരമ്പുന്നുണ്ടായിരുന്നു.
ഉടഞ്ഞ ശംഖുകൾക്കരികിലിരുന്നെഴുതി
സ്നേഹിച്ചുതീർന്നവർ...
കൃഷ്ണപക്ഷത്തിനിരുട്ടിലൂടെ നടന്ന് നക്ഷത്രലോകത്തിലെത്തുമ്പോഴേയ്ക്കും
കടൽത്തീരം ശാന്തമായിരുന്നു. ആളൊഴിഞ്ഞ്, അസ്തമയം കഴിഞ്ഞ്
കടൽ ധ്യാനത്തിലായിരുന്നു.....

ബദാം വൃക്ഷത്തിന്റെ ഇലകൾ വീണുകിടന്ന വഴിയിലൂടെ
തിരിയെ നടക്കുമ്പോൾ ഉറങ്ങുന്ന ഒരു നക്ഷത്രം പോലെ
സന്ധ്യാദീപം തിളങ്ങുന്നുണ്ടായിരുന്നു..
അന്നായിരുന്നു നക്ഷത്രങ്ങൾ കവിതയെഴുതാൻ
തുടങ്ങിയത്...
ബദാം വൃക്ഷത്തിന്റെയിലകളിലൂടെ
മനസ്സിലേയ്ക്ക് സന്ധ്യയൊരു സമുദ്രമായിയൊഴുകി..

No comments:

Post a Comment