Sunday, September 29, 2013


 

ഗ്രാമവിഗ്രഹങ്ങൾക്കരികിൽ
വിസ്മയം പൂണ്ടിരിക്കും ബാല്യം
ഒരു മഴനീർത്തുള്ളി

വിടരും പൂവുകളിൽ
പ്രഭാതമെഴുതും സ്വരങ്ങൾ
ഒരു രാഗമാലിക

കടുന്തുടിയേറ്റിയായിരത്തിരിവയ്ക്കും
ത്രയോദശിസന്ധ്യ
ഒരു പ്രദോഷമന്ത്രം

പ്രദിക്ഷണവഴിതെറ്റിയിടറും
പ്രപഞ്ചമന്ത്രം പോലെ
ജാലകവാതിലിലൊരു
ദു:സ്വപ്നചിഹ്നം

മുദ്രതെറ്റിയ വിരലുകളിൽ
ഉടക്കിക്കീറിയ മുൾവേലിയിലെ
നോവ്

മിനുക്കിതേച്ച വേഷങ്ങളാടും
അരങ്ങിൽ മിഴിപൂട്ടിയുറങ്ങും
മാർഗഴി നക്ഷത്രങ്ങൾ

അഗ്രഹാരങ്ങളിലെ തണുപ്പുപോലെ
മനസ്സിൽ വിടരും ചന്ദനപ്പൂവുപോലെ
ഹൃദ്സ്പന്ദനങ്ങൾ

നടന്നവസാനിക്കുന്ന നഗരപാതയ്ക്കപ്പുറം
ഗ്രാമത്തിനുൾവിളി
ആൽത്തറയും കടന്നേറും ശ്രികോവിലിൽ
വിഗ്രഹങ്ങൾ മനസ്സിലെഴുതുന്നു
ഒരു കവിത..



No comments:

Post a Comment