Wednesday, May 25, 2011

നീയോ തിരുമുറിവുകളേറ്റുന്നവൻ

നീയോ തിരുമുറിവുകളേറ്റിയോൻ
ശേഷിപ്പിന്റെ കുരിശിലേറിയവൻ
നീ ബൈബിൾ കൈയിലേന്തിയ
വെറുമൊരു മനുഷ്യൻ മാത്രമല്ലേ
യഥാർഥദൈവം മുറിവുകളിലെ
രക്തവുമായ് മിഴിയടച്ചു പ്രാർഥിച്ചു
`ഇവരോടു പൊറുക്കണമേയെന്ന്'
ഹൃദയത്തിൽ കൈവച്ച് പറയാമോ
നീയങ്ങനെയായിരുന്നുവെന്ന്
മഷിപ്പാടുകളിലൂടെ പ്രതികാരമല്ലേ
നീ ചെയ്യുന്നതും, ചെയ്തുകൊണ്ടിരിക്കുന്നതും
കഥകൾക്കുപ്പുറമുള്ള കഥയറിയാൻ
സമയത്തോളമെത്തിനിൽക്കുന്ന
ചെമ്മീനാരെഴുതിയെന്നന്വേഷിക്കുക
മാതൃഭൂമിയുടെ സത്യാന്വേഷണങ്ങളവിടെ
അഴിമുഖങ്ങൾ തേടിയാത്മാവിന്റെ
കണ്ണുനീരുണങ്ങിയ മഹാത്മാവിന്റെ
ഉപ്പുപാടങ്ങൾ വരെയെത്തിയേക്കും

കാരാഗൃഹങ്ങളിലെ തരം തിരിവിന്റെ
ഉത്തരകാണ്ഡങ്ങളിലൂടെ
രക്ഷപ്പെടുന്ന മഹാതത്വബോധങ്ങളെ
മനസ്സാക്ഷിയങ്ങനെ കുത്തിമുറിവേൽപ്പിക്കുമ്പോഴും
ചിരിച്ചുകൊണ്ടേയിരിക്കുക
കഴുമരത്തിൽ നിന്നു സൂത്രത്തിൽ
രക്ഷപ്പെടുന്ന കുറ്റവാളികളെ കാണാനാവാതെ
മിഴിയടച്ചിരിക്കട്ടെ വിശ്വോത്തരനീതിപീഠങ്ങൾ
നമുക്കഭിനവദൈവങ്ങളുടെ
വെൺകല്ലിൻപ്രതിമകളുണ്ടാക്കാം
മഷിതുള്ളികൾ കൊണ്ടഭിഷേകവും നടത്താം
മനുഷ്യകുലത്തിനു വേണ്ടതുമതു തന്നെ
ഭൂകാന്തങ്ങൾ എല്ലാമങ്ങനെ
കണ്ടുകണ്ടുനിശ്ചലമാവട്ടെ...

No comments:

Post a Comment