Sunday, November 20, 2011


പാരിജാതങ്ങൾക്കരികിലൂടെ

ഗ്രാമമെത്തിനിൽക്കുമാറ്റുവക്കിലെ
അരയാലുമെഴുതി
കഥകളനേകം...
അതിനുസാക്ഷ്യമാകാശമായിരുന്നു..
അപ്പോഴേയ്ക്കും 
പാരിജാതങ്ങൾക്കരികിലൂടെ
തുള്ളിമഴപെയ്യും പ്രഭാതത്തിലൂടെ
നടന്നുനീങ്ങും വിസ്മയമിഴിയിൽ
ലോകം ചുരുങ്ങി തുടങ്ങിയിരുന്നു
ചുരുങ്ങിയ ഭൂപടം 
നിവർത്തിയ നേരമതിലൊഴുകും
കടൽപറഞ്ഞു
ഈ ശംഖിൽ നിറയെയും
കവിതയാണെന്ന്
ഹൃദയത്തിനറയിലേയ്ക്ക്
കവിതയൊഴുകിയപ്പോൾ
കടലിനരികിലെത്തിയ
പുഴയെ കണ്ടതേയില്ല..
അരികിലാകാശം നീർത്തിയിട്ട
വിതാനത്തിൽ നക്ഷത്രങ്ങൾ
വിരിഞ്ഞപ്പോൾ സൂര്യനസ്തമിച്ച
ദിക്കിലെ കടൽ കത്തിയാളുന്നതുകണ്ടു..
പിന്നെയോ 
പൂവുകളും, കടലും, മഴയും, പുഴയും
മഷിതുള്ളികളും
ചരിത്രത്തിൻ താളുകൾ ചീന്തി
കലിംഗത്തിലേയ്ക്ക് നീങ്ങുന്നതു
കാണാനായി...

No comments:

Post a Comment