Tuesday, December 20, 2011


മുദ്ര
എഴുതാനിരുന്ന സോപാനം
അരയാലിലയുലയും സംഗീതം...
കളിവിളക്കിനരികിൽ മുദ്രയേറ്റിയ കാലം
അതിനരികിലോ നിളയുടെ വഴികൾ
പുഴയൊഴുകും വഴിയങ്ങനെ
നേർരേഖയതിലന്യം
പലവഴിയിലോളങ്ങൾ തട്ടിയുടയും ലയം..
ചന്ദനം പോലെ കുളിർന്ന ഗ്രാമം
ഉഷസ്സുകൾ നെയ്തതൊരു
സ്വപ്നം..
കൽമണ്ഡപത്തിൽ കൈതെറ്റിവീണ
കലശക്കുടം...
ഒഴുകിമാഞ്ഞതൊരു തുളസീപത്രം
തീർഥക്കിണറിലെ ജലം
കവികളെങ്ങെനെയെന്നറിയാൻ
പുകയ്ക്കേണ്ടതില്ല 
നെരിപ്പോടുകൾ...
ഇമയനക്കത്തിലൊരിലയനക്കത്തിൽ നോക്കൂ 
കാണാനാവും മൃദുവാമൊരക്ഷരം...
സ്വരങ്ങളാൽ
മൺചിറകെട്ടിയ കായലോളങ്ങൾ..
എഴുതിതീരാത്ത സർഗങ്ങൾ...
കടൽ ശംഖുടഞ്ഞ തീരം..
യാത്രപോകുന്നവരുടെ ന്യായപത്രിക..
അതിലെപ്പോഴുമൊരക്ഷരകാലം തെറ്റിയ
അന്യായക്കുടുക്ക്..


നിറം മങ്ങിയോരിടങ്ങളിൽ
തൂലികകൾ കടം കൊണ്ട്
വർണം തൂവി പൊലിപ്പിക്കാൻ
നിന്നെപ്പോലെ
ഭൂമി ശ്രമിക്കുന്നുമില്ലല്ലോ ..


No comments:

Post a Comment