Sunday, December 11, 2011


മൊഴി


വാതിലുകളുടയ്ക്കും ശബ്ദം
ആരും കേട്ടതേയില്ല
അത്രമേൽ സൂക്ഷ്മതയോടെ
അനിവാര്യമായൊരു വിധിയുടെ
ആദ്യപത്രം പോലെ
അതുലയുന്നതും കണ്ടാഹ്ലാദിച്ചിരിക്കാം
മിഥ്യയുടെ അഹം..


വാതിലുകളുടയ്ക്കും ശബ്ദം
ആരും കേട്ടതേയില്ല
അത്ര മേൽ സൂക്ഷതയോടയാണത്
ചെയ്തത്
പക്ഷെ ഇറങ്ങിപ്പോയപ്പോൾ
നടന്നുനീങ്ങിയ ഭൂമിയൊന്നുടയും ശബ്ദം 
ആൾക്കൂട്ടത്തിനരികിലേയ്ക്ക് നീർത്തിയിടാനും
ആകാശത്തിന്റെ വെൺചുമരിലേയ്ക്കല്പം
മേഘക്കറുപ്പിറ്റിക്കാനും മറന്നതുമില്ല 
ചില്ലുജാലകങ്ങളുടച്ച തണൽപ്പാടിൻ നിഴൽ..



ശിരോരേഖകളുലയ്ക്കും
ഗ്രഹദോഷങ്ങളുടെ ചില്ലുപെട്ടിയിൽ
വിലങ്ങുവീണ സ്വരങ്ങളുമെഴുതി
അനശ്വരമാമൊരു സങ്കല്പം..
നിശ്ബദതയിലുടയാതെ 
കുലിനമാം മനസ്സിലുണർന്നൊരാദിലയം
വിരലിലൊഴുകിയ നാളിൽ
വിലങ്ങുകളെ മറക്കാനുമായി..
വാതിലിനരികിൽ മറഞ്ഞുനിൽക്കും
പോയ കാലത്തോടെന്തുപറയാൻ...


No comments:

Post a Comment