Sunday, January 22, 2012

ഉടഞ്ഞ മൺ തരികൾ


ഓർമ്മകളിൽ
മുള്ളുടക്കുന്ന നീറ്റൽ
കവിതയുടെ നുറുങ്ങുതരികളിൽ 
മുൾവേലിപണിതിട്ടാണയാൾ
പോയത്
മുള്ളിലുടക്കും വാക്കിനും
വരിതെറ്റിയിരിക്കുന്നു..


കാണാകുന്ന ദിക്കിലെല്ലാം
ഒരു കൈമുദ്ര..
അതിന്റെയുള്ളിലെന്തെന്നറിയും
ഭൂമിയ്ക്കു മാത്രം
ആ മുദ്രയിലൊരു
കൗതുകവും തോന്നുന്നുമില്ല
അതു തന്നെയാ മുദ്രയുടെ
രോഷം..


ഉടഞ്ഞ മൺ തരികൾ
ചേർത്തു മനസ്സൊരു
മൺ വിളക്ക് പണിതു
അതിലെണ്ണപകർന്നു
ഹൃദയം
നക്ഷത്രങ്ങളതിൽ തിളങ്ങി
ഒരു കവിത പോലെ..


അയാളെ കാണുമ്പോഴേ 
ദേഷ്യം വന്നുതുടങ്ങുന്നു
അങ്ങനെയൊരു ദേഷ്യം
അധികകാലമാരോടും
ഉണ്ടായിട്ടുമില്ല..
അങ്ങനെയൊരു ദേഷ്യം
വരാതിരിക്കാനെന്ത് 
ചെയ്യണമെന്നാലോചിച്ച്
മനസ്സ് വശം കെട്ടിരിക്കുന്നു..
കവിതയുടെ ചില്ലുപാത്രം
എറിഞ്ഞുടച്ചതിനരികിലൂടെ
ഘോഷയാത്ര ചെയ്തതിലാവും
ഭൂമിയ്ക്കയാളോടിത്രയമർഷം...


വർത്തമാനകാലത്തിനരികിൽ
നിമിഷങ്ങളുടെ നിശ്ശബ്ദത...
എഴുതിയറ്റുപോയ
കടലാസുതുണ്ടുകളിൽ
ആകാശത്തിന്റെയിതളിൽ
എല്ലാമൊരവസ്ഥാന്തരം...


വിരലിൽ വാക്കുകൾ 
തട്ടിയുടക്കുന്നു
വിവേകത്തിനവിവേകം..
അവിവേകത്തിൻ വിവേകം..


അരുളപ്പാടുകളിൽ,
മൊഴിയിൽ
ഋണം തീർക്കും 
മനസ്സുകൾ..
ഹൃദയത്തിലൊഴുകുന്നു
വൃത്തം തെറ്റിയൊരു കവിത..


No comments:

Post a Comment