Friday, February 17, 2012



മൊഴി


എഴുത്തുമഷിപ്പാടിനപ്പുറം
വിറ്റുതീർക്കേണ്ട നാലുമടക്കിൽ
നിറയും കടലാസുതുണ്ടുകൾക്കപ്പുറം
നാഴികമണിക്കെന്തിനൊരു
ഭൂമൺ തരി


അപായചങ്ങലയിൽ
ആളെകുരുക്കി  തുകണ്ടുരസിക്കും
ആൾക്കൂട്ടത്തിനേതു ദൈന്യം


പുറമേ ചാന്തും ചിന്തേരുമിട്ട്
മിനുക്കിയ അകത്തളങ്ങളിൽ
നിലവറ പണിഞ്ഞതിലൊളിപ്പിക്കും
ആധികൾക്കേതു ഭാഷാലിപി..


ആകാശമെഴുതിയതൊരക്ഷരം
അതിനനുബന്ധവും
വ്യാഖ്യാനമെഴുതിപ്പെരുപ്പിച്ചതൊരു
ഗ്രഹസമയദോഷം..


ചന്ദനക്കാവുകളിലൂടെ
കവിത പോലെ
മനോഹരമാം സ്വപ്നവും
കണ്ടു നടന്നുനീങ്ങുമ്പോൾ
പുറം ലോകത്തെയറിയാതെ
പോയതൊരപരാധം..


സ്വസ്ഥവും സൗമ്യവുമായ
ഭൂമിയുടേത് മാത്രമായ
ഒരു കാവ്യസർഗത്തിനരികിൽ നിന്നും 
ഒരാളെയും വിശ്വസിക്കാനാവാത്ത 
പുതിയ ലോകം രൂപകല്പനചെയ്ത്
ദാനമേകി കടന്നുപോയി
ചരിത്രം..


അരികിലാരോ പറയുന്നു
പഴയലോകം തിരികെവരില്ലയെന്ന്
അങ്ങനെയൊരു
ലോകമരികിലുണ്ടായിരുന്നുവോ?.


കല്പനകളുടെ തീരങ്ങളിൽ
നിന്നത്രെയോ അകലേയ്ക്ക്
നീങ്ങിയിരിക്കുന്നു ഉൾക്കടൽ...

No comments:

Post a Comment