Friday, February 3, 2012


രൂപം നഷ്ടമായ ഇതളുകൾ


ആർദ്രമായൊരു 
പ്രഭാതത്തെയും 
ഉരകല്ലിലിട്ടുരച്ചാൽ
ബാക്കിയുണ്ടാവുക
രൂപം നഷ്ടമായ
ഇതളുകളാവും


ലോകം ചുരുങ്ങുന്നത്
എവിടെയെന്നന്വേഷിച്ച്
ലോകം ചുറ്റേണ്ടതില്ല
മനുഷ്യമനസ്സിന്റെ
സങ്കുചിതഭാവത്തിനരികിൽ
ചുരുങ്ങിയൊടിഞ്ഞ 
ലോകത്തെയും കാണാനാവും


ചുറ്റും വലയമിട്ട
അഭിനയശാലയിൽ നിന്നും
തിരികെയെത്രയോ പ്രാവശ്യം 
നടന്നിരിക്കുന്നു ഭൂമി
ഭൂമിയുടെയതിരുകൾ
കൈയേറി ചായം തൂവി
സ്വയം അപഹാസ്യരാവാനാവും
അച്ചുകൂടങ്ങളും അന്ന് പരിശ്രമിച്ചത്
ഭൂമിയുടെ ദു:ഖം വേറൊന്ന്
എത്ര അപഹാസ്യകരമായ്
വലിച്ചു താഴ്ത്തിയിരിക്കുന്നു
രാജ്യപതാക..
അതിലെ വർണ്ണങ്ങളിൽ
അഗ്നി...


മഹാസമുദ്രത്തിനരികിലിരുന്നാൽ
ഉദയവുമസ്തമയും കാണാം
സമുദ്രം കാണും പോലെയത്
കണ്ടുനിൽക്കാൻ 
മനുഷ്യകുലത്തിനെവിടെ
സമയം??


ഒന്നെഴുതി മറ്റൊന്നിനെയക്ഷരപ്പിശകാക്കി
കളം തെറ്റിയ കോലങ്ങളെപ്പോൽ
ഹൃദ്സ്പനന്ദനങ്ങളെ
മണ്ണിൽ തൂവിയിടാനാവില്ല
അതിനാലാവും സ്മൃതിവിസ്മൃതികളുടെ
തണുത്ത ശൈത്യവും കടന്ന്
ഹൃദയം ഭൂമിയുടെയുൾക്കടൽ
തേടി യാത്രയാവുന്നതും...


എഴുതിയെഴുതി കമാനങ്ങൾ
നിറയ്ക്കണെമെന്നാകാശമാഗ്രഹിച്ചതേയില്ല
ചക്രവാളത്തിനരികിൽ
തിരയേറിയ സന്ധ്യയിൽ തെളിഞ്ഞ
നക്ഷത്രവിളക്കുകളിൽ വിടർന്ന
കാവ്യാത്മകഭാവം 
കാണാതെയിരുന്നുമില്ല ആകാശം..

രൂപം നഷ്ടമായ ഇതളുകളിൽ
നിന്നുമുണരുന്നു
സമകാലീനമാമൊരു
ഭൂഗാനം..

No comments:

Post a Comment