Friday, September 20, 2013


പവിഴമല്ലിമരച്ചോട്ടിൽ


പവിഴമല്ലിമരച്ചോട്ടിൽ
പവിത്രം ചുറ്റിക്കെട്ടിയ ഹൃദയവും,
കാവ്യമുദ്ര തേടിയ മനസ്സുമായ്
അന്ന് ഞാനിരുന്നു..
മതിലുടച്ച് പടയുമായ് വന്ന്
ആത്മാവിന്റെയൊരു ഭാഗമടർത്തി
പവിഴമല്ലിയുടെ ശിഖരങ്ങൾ മുറിച്ച്
നീ  നടന്നുനീങ്ങി
നിന്റേത് സ്നേഹമായിരുന്നില്ല
കടന്നാക്രമണമായിരുന്നു..

ഞാനോ ദൈവത്തെതേടി നടന്നു
ഏകാംഗവീണമീട്ടി
അന്തരഗാന്ധാരശ്രുതികേട്ട്
പായ് വഞ്ചിയിൽ കടലിലൂടെ
ചുമരിൽ നീയെഴുതിയിട്ട
പലനുണക്കഥകളിൽ ഹൃദയം നുറുങ്ങി
നീയൊഴുക്കിയ പകച്ചായങ്ങൾ
കണ്ടത്ഭുതപ്പെട്ട്
ഹരിതവനങ്ങളിൽ
വാനപ്രസ്ഥവും കഴിഞ്ഞെത്തുമ്പോൾ
ദൈവം കാത്തുനിന്നിരുന്നു
ശിരസ്സിൽ കൈവച്ചു ദൈവം പറഞ്ഞു
മകളേ!

ദൈവവും നീയും തമ്മിൽ
ഒരുപാടന്തരമുണ്ടെന്ന്
അന്നെനിക്ക് മനസ്സിലായി
അതിനാലാവും ഇന്നും
നിന്റെ നിഴലുകൾ എന്റെ ഭൂമിയിലേയ്ക്ക്
നിഷാദാസ്ത്രങ്ങളെയ്യുന്നത്...

No comments:

Post a Comment