Monday, November 21, 2011



ഉടഞ്ഞ മൺചെപ്പുകൾ


ഉടഞ്ഞ മൺചെപ്പിൽ
സ്വർണമുരുക്കുമുമിത്തീയുലഞ്ഞൊരു
നവംബറിൻ ശീതകാലപ്പുരയിലുറഞ്ഞു 
കാതോളം കേട്ടൊരാലാപനം
നിശ്ചലമായ നിഴലിൽ പൂവിടാനാവാതെ
ഒരുമരച്ചില്ലയിൽ മാഞ്ഞു
പിന്നെയോ തണുപ്പാർന്ന
പുൽനാമ്പുകൾക്കരികിൽ
കെട്ടുപോയ കുത്തുവിളക്കിൽ
എണ്ണപകരാനെത്തിയ
പ്രഭാതത്തിലേയ്ക്കു
ഒരു കുടം മഷിയിറ്റിച്ചാഹ്ലാദിച്ചു
കാലം..
നിറം തീർന്ന കുടങ്ങളിൽ
മഴക്കാലം പെയ്തൊഴുകിയ നാളിൽ
പാടത്തിൻ മരതകവർണം
തൊട്ടുനിന്ന ഹൃദയത്തിനരികിൽ
പുരാണങ്ങളുടച്ചുലച്ചൊരു ഭൂമിയിൽ
സ്ഫടികപാത്രം പോലെയുടഞ്ഞ
മൊഴിയിലെയക്ഷരങ്ങളിൽ
കാണാനായി
അനേകദീപങ്ങളുടെ പ്രതിഫലനം
ഉടഞ്ഞ മൺചെപ്പുകളിലൂടെ
കടലൊഴുകിയ നാളിൽ
ഭൂമിയൊന്നുമുരിയാടാതെ
പൂമുഖവാതിലിനരികിലിരുന്നു...




No comments:

Post a Comment