Thursday, December 22, 2011



മൊഴി


ചില്ലുതരിപോൽ ചിതറിവീഴും
സഭാതലങ്ങൾ
മുന്നിലൊരു സമതലസങ്കീർണ്ണതിയിലുടഞ്ഞ
രുദ്രാക്ഷമുത്തുകൾ
കോണികയറിയൊരു 
മട്ടുപ്പാവിലിരുന്നു നോക്കിയാൽ
കാണുമനന്തതയുടെയാദിവർണം
അലങ്കോലപ്പെട്ട സ്വരങ്ങളിൽ
നിന്നുണർന്നുവന്നൊരാലാപനം
ഉൾക്കടലിൻ സംഗീതം
പകൽ നീർത്തിയിട്ട
പ്രകാശമുത്തുകൾ
മായ്ക്കൊനാവാതെമിഴിയിൽ
നിറഞ്ഞ പ്രപഞ്ചം
ഇടവേളയിൽ പല്ലവിയുടെയൊരു
സ്വരമുറങ്ങിപ്പോയ മൂലസ്ഥാനം
ചിലമ്പിൻ നാദം മയങ്ങിയൊരാദിപീഠം
ചില്ലുതരിപോലക്ഷരങ്ങൾ
മുറിവുകൾ മരുന്നുപുരട്ടിയുണക്കിയ
വ്യഞ്ജനങ്ങൾ
ലഘൂകരിക്കാനാവാത്ത ഭാരങ്ങൾ
തൂങ്ങിയാടും ജാലകവാതിലിനരികിലെ
മരച്ചില്ലകൾ..
കടലാസ്പട്ടങ്ങളിലൊഴുകിയ
ചിന്തകളുടെ തൂക്കം തെറ്റിയ തുലാസ്
ഇടയിലൊരു ചന്ദനസുഗന്ധമാർന്ന
മണ്ഡപം..
കല്ലിൽ കൊത്തിയ കവിത.
വിരൽ തൊടുമ്പോളുണരും സംഗീതം..

No comments:

Post a Comment