Wednesday, February 22, 2012


മൊഴി


ആഴക്കടലളന്നളന്നന്നൊഴുകിയ
തിരകൾക്കുള്ളിലുടഞ്ഞുതീർന്ന
ദിനാന്ത്യങ്ങളിൽ
എഴുതിമുഴുമിപ്പിക്കാനാവാത്തൊരു
കഥയുമായിരുന്നു തീരം


മഴതുള്ളിയിലൂടെ
മനസ്സിലേയ്ക്കൊഴുകി
പാരിജാതപ്പൂവുകൾ പോൽ
മൃദുസുഗന്ധമോലും
കാവ്യാക്ഷരങ്ങൾ


ദിനാന്ത്യങ്ങളുടെ ചെപ്പിൽ
സൂക്ഷിക്കാൻ സായന്തനമൊരുക്കി
ശീവേലി വിളക്കുകൾ


കെടാവിളക്കുകൾ കെടുത്തി
ശിരോരേഖകൾ നടന്നുനീങ്ങിയ
വഴിയിൽ മഴയിലലിഞ്ഞ്
തുളസിത്തളിരുകളുണർന്നു


ഒരോയിതളിലുമനേകവ്യവസ്ഥകളുമായ്
വന്നുനിന്ന പരമ്പരകളുടെ
കല്പ്നനകൾക്കരികിൽ
എതിർമൊഴിയുമായിരുന്നു ഭൂമിയുടെ
നിയോഗങ്ങൾ


ശിശിരമെറിഞ്ഞുടച്ച
കലശക്കുടങ്ങളിലൊഴുകിയ
തീർഥജലം നുകർന്നുണർന്നു
ആകാശമെഴുതി ഭദ്രമായ്
സൂക്ഷിച്ച ഋതുഭേദങ്ങളുടെ
കവിത..


തഥാഗത തപോമുദ്രയിൽ
നിഴൽ വീഴ്ത്തിയ
യുഗപർവങ്ങൾ
തീരാക്കടമിട്ടൊഴുകിയനാളിൽ
ചില്ലുപാത്രത്തിലളന്ന
ഭൂമൺ തുണ്ടുകളിലൊന്നിൽ
ഹൃദ്സ്പന്ദങ്ങൾ
കടലിൻ ശ്രുതിയായി..

No comments:

Post a Comment