Saturday, January 21, 2012

സ്വരം


അകത്തളത്തിൽ
താളിയോലയിലെഴുതിയ
ജപമന്ത്രം....
പ്രഭാതം ചക്രവാളത്തിനരികിൽ
മറന്ന ഒരു സ്വരം

എഴുതപ്പെടാതെ
പോയ ഒരു സങ്കീർത്തനം....

ബോധഗയയിൽ
കാലചക്രത്തിനുത്സവകാലകൃതി...
രഥമോടിയ വഴിയിൽ
ബോധിവൃക്ഷനിഴൽ....


ആകാംക്ഷയില്ലാതെ
അതിരിനരികിൽ
വന്നുവീഴും പ്രതിവിപ്ലവം
പരിചകളിൽ വന്നുടക്കും
തരിമുറിവുകൾ


പഴയ നിമിഷങ്ങളുടെ
താളിയോലയിലൂടെ
പടിപ്പുരയും കടന്ന്
നീങ്ങുമ്പോൾ മനസ്സിൽ
നിറഞ്ഞതൊരു തരി ദൈന്യം
ചില്ലുകൂടിൽ, ദർപ്പണങ്ങളിൽ
ദ്രവിച്ചുതീർന്നു മുഖം സൂക്ഷിച്ച
മന്ദഹാസം..
എത്ര ശ്രമിച്ചിട്ടുമതു തിരികെ 
വരുന്നുമില്ല..


എഴുത്തക്ഷരങ്ങളിൽ, തരംഗങ്ങളിൽ
എഴുതി മുദ്ര വച്ച പതാകകൾക്കരികിൽ
ചുരുങ്ങും രാജ്യം...


സാധാരണമായ് 
ചിന്തിക്കാനാവാത്തതിനാൽ
ഹൃദയം മുറിയാറുണ്ട്
മുറിവുകൾ തുന്നിയിടാൻ
ഉൾക്കടൽ നിറയെ ഹൃദ്യസ്വരങ്ങളും


ഇമയനങ്ങും നേരമോടി മാഞ്ഞ
സംവൽസരങ്ങളിൽ 
നിന്നടർന്നുവീണതൊരു ലോകം
എത്ര വിചിത്രമായിരുന്നു
അതിനോരോ ഇതളും..


പല ഋതുക്കളും തുന്നിയ
പരവതാനിയിലൂടെ
പലേ ഗാനങ്ങളും രചിച്ചോടും
നിമിഷങ്ങൾക്കരികിൽ
തീരത്തടിയും
എണ്ണിതീരാനാവാത്തത്രയും
മണൽത്തരികൾ..

ഹരിതവനങ്ങളിൽ
പർണ്ണശാല പണിയും
പ്രപഞ്ചം..
പ്രപഞ്ചത്തിൻ ജപമാലയിൽ
ഒരു മുത്തുപോലെ ഭൂമി







No comments:

Post a Comment